നാം മരിക്കുന്പോള്‍ നമുക്ക് എന്ത് സംഭവിക്കുന്നു?

   മരണത്തില്‍ ശരീരവും ആത്മാവും വേര്‍തിരിയുന്നു. ശരീരം ജീര്‍ണ്ണിച്ചു പോകുന്നു. ആത്മാവ് ദൈവത്തെ
കാണാന്‍ പോകുന്നു. അവസാനദിവസം ഉത്ഥാനം ചെയ്ത ശരീരത്തോടു വീണ്ടും ചേരാന്‍  കാത്തിരിക്കുകയും ചെയ്യുന്നു.
എന്താണ് സ്വര്‍ഗ്ഗം?
            സ്വര്‍ഗ്ഗം സ്നേഹത്തിന്‍റെ അവസാനിക്കാത്ത നിമിഷമാണ്. നമ്മുടെ ആത്മാവ് സ്നേഹിക്കുകയും ജീവിതകാലം മുഴുവന്‍ നാം അന്വേഷിക്കുകയും ചെയ്ത ദൈവത്തില്‍ നിന്ന് യാതൊന്നും നമ്മെ വേര്‍തിരിക്കുകയില്ല. എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ, ദൈവത്തില്‍, ദൈവത്തോടൊപ്പം, നമുക്ക് എന്നേക്കും സന്തോഷിക്കാന്‍ കഴിയും.
            ദന്പതികള്‍ സ്നേഹപൂര്‍വ്വം പരസ്പരം നോക്കുന്നത് നിങ്ങള്‍ എന്നെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ അമ്മയുടെ കണ്ണുകളിലേയ്ക്ക് ഒരോ പുഞ്ചിരിയും എന്നേക്കുമായി സംഭരിച്ചുവെയ്ക്കാന്‍ ആഗ്രഹിച്ചാലെന്നപോലെ ഉറ്റുനോക്കിക്കൊണ്ട് മുലപ്പാലു കുടിക്കുന്ന ശിശുവിനെ ശ്രദ്ധിച്ചിട്ടുണ്ടോ അങ്ങനെയെങ്കില്‍  സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഒരു സൂചന നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ദൈവത്തെ മുഖാഭിമുഖം കാണുകയെന്നത് സ്നേഹത്തിന്‍റെ ഒരിക്കലും അവസാനിക്കാത്ത ഒറ്റ നിമിഷം പോലെയാണ്.
എന്താണ് ശുദ്ധീകരണസ്ഥലം?
            പലപ്പോഴും ഒരു സ്ഥലമായി സങ്കല്‍പ്പിക്കപ്പെടുന്ന  ശുദ്ധീകരണ സ്ഥലം യഥാര്‍ത്ഥത്തില്‍ ഒരു അവസ്ഥയാണ്. ഒരു വ്യക്തി ദൈവകൃപാവരത്തില്‍ (അതുകൊണ്ട് ദൈവത്തോടും മനുഷ്യരോടും സമാധാനത്തില്‍) മരിക്കുന്നു. എന്നാലും ദൈവത്തെ മുഖാഭിമുഖം ദര്‍ശിക്കുന്നതിനുമുന്പ് വിശുദ്ധീകരണം ആവശ്യമാണ്. അങ്ങനെയെങ്കില്‍ ആ വ്യക്തി ശുദ്ധീകരണസ്ഥലത്താണ്. (ശുദ്ധീകരണാവസ്ഥയിലാണ്.)
            പത്രോസ് കര്‍ത്താവിനെ തള്ളിപ്പറഞ്ഞപ്പോള്‍, കര്‍ത്താവ് പത്രോസിന്‍റെ നേരെ നോക്കി. അപ്പോള്‍ പത്രോസ് പുറത്തുപോയി കഠിനദുഃഖത്തോടെ വിലപിച്ചു. അത് ശുദ്ധീകരണസ്ഥലത്തിലായിരിക്കുന്നതുപോലെയുള്ള ഒരു അനുഭവമാണ്. മിക്കവാറും അതുപോലുള്ള ഒരു ശുദ്ധീകരണം മരണനിമിഷത്തില്‍ നമ്മെ മിക്കവരേയും കാത്തിരിക്കുന്നുണ്ടാവും. സ്നേഹപൂര്‍ണ്ണതയോടെ കര്‍ത്താവ് നമ്മെ നോക്കുന്നു. നാം ദഹിപ്പിക്കുന്ന ലജ്ജ അനുഭവിക്കും. തിന്മനിറഞ്ഞ അല്ലെങ്കില്‍ കേവലം സ്നേഹരഹിതമായ പെരുമാറ്റത്തെക്കുറിച്ച് വേദനാജനകമായ പശ്ചാത്താപമുണ്ടാകും. ഈ വിശുദ്ധീകരണ വേദനയ്ക്കുശേഷം മാത്രമേ പ്രശാന്തമായ സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ അവിടത്തെ സ്നേഹപൂര്‍ണ്ണമായ നോട്ടത്തെ കണ്ടുമുട്ടാനാകൂ.
എന്താണ് നരകം?
            നരകമെന്നത് ദൈവത്തില്‍ നിന്നുള്ള ശാശ്വതമായ വേര്‍പ്പെടലാണ്, സ്നേഹത്തിന്‍റെ തികഞ്ഞ അസാന്നിദ്ധ്യമാണിത്.
            ഒരുവന്‍ ബോധപൂര്‍വ്വം പൂര്‍ണ്ണ സമ്മതത്തോടെ അനുതപിക്കാതെ ഗൗരവമുള്ള പാപത്തില്‍ മരിക്കുകയും ദൈവത്തിന്‍റെ കരുണാപൂര്‍ണവും ക്ഷമാവഹവുമായ സ്നേഹത്തെ എന്നേക്കും നിരസിക്കുകയും ചെയ്യുന്പോള്‍ അയാള്‍ ദൈവത്തോടും വിശുദ്ധരോടുമുള്ള ഐക്യത്തില്‍ നിന്ന് തന്നെതന്നെ ഒഴിവാക്കുന്നു. ആരെങ്കിലും മരണനിമിഷത്തില്‍ സന്പൂര്‍ണ സ്നേഹത്തിന്‍റെ മുഖത്തു നോക്കുകയും എന്നാലും വേണ്ട എന്ന് പറയുകയും ചെയ്യുമോയെന്ന് നമുക്ക് അറിഞ്ഞുകൂടാ. പക്ഷേ, നമ്മുടെ സ്വാതന്ത്യ്രം അതു സാധ്യമാക്കുന്നുണ്ട്. തന്‍റെ സഹോദരീസഹോദരന്മാര്‍ക്കെതിരെ ഹൃദയം അടയ്ക്കുന്നതുവഴി നമ്മെത്തന്നെ തന്നില്‍ നിന്ന് എന്നേയ്ക്കുമായി വേര്‍പെടുത്തരുതെന്ന് യേശു നമുക്ക് വീണ്ടും വീണ്ടും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശപിക്കപ്പെട്ടവരേ എന്നില്‍ നിന്ന് അകന്നുപോകുവിന്‍. ഏറ്റവും ഏളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണ് ചെയ്യാതിരുന്നത്. മത്താ 25: 41, 45
എന്താണ് അന്തിമ വിധി?
            അന്തിമ വിധി, ലോകാവസാനത്തില്‍ കര്‍ത്താവ് രണ്ടാമതു വരുന്പോള്‍ നടക്കുന്ന വിധിയാണ്. കല്ലറകളിലുളളവരെല്ലാം  അവന്‍റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്‍റെ ഉയിര്‍പ്പിനായും തിന്മചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും.
                                    ഒത്തിരി സ്നേഹത്തോടെ
                                    ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍

0 Comments