സീയെന്നായിലെ വി. കത്രീന (1347 1380)

ജക്കോപ്പാ, ലാപ്പാബോന്‍കാസ എന്നിവരുടെ  23ാമത്തെ ശിശുവായി കത്രീനാ ഇറ്റലിയില്‍ സീയെന്നായില്‍ ജനിച്ചു. സമര്‍ത്ഥയും ഭക്തയും പ്രസന്നയുമായി വളര്‍ന്നുവന്ന കുട്ടി കന്യകയായി ജീവിക്കാന്‍ ഒരു സ്വകാര്യ വ്രതമെടുത്തു. ഒരു കൊച്ചുമുറിയില്‍ താമസിക്കാന്‍ ഭക്തനായ പിതാവ് അവള്‍ക്ക് അനുവാദം നല്‍കി. അമ്മ അവളെ വിവാഹത്തിനു പ്രേരിപ്പിക്കാനായി ഉല്ലാസങ്ങള്‍ ക്രമപ്പെടുത്തി വന്നിരുന്നു. പന്ത്രണ്ടു വയസ്സില്‍ ഒരു വിവാഹാലോചന ഉണ്ടായപ്പോള്‍ അവള്‍ തലമുടി വെട്ടിക്കളഞ്ഞു. ഒരിക്കല്‍ ജ്യേഷ്ടത്തിമാരുടെ പ്രേരണയമുസരിച്ച് സുന്ദര വസ്ത്രങ്ങള്‍ ധരിച്ചതിന് മരണം വരെ മനസ്തപിച്ചുവെന്ന് പറയുന്നു. മൂത്ത സഹോദരി ബൊനവസന്തുരയുടെ മരണം അവളെ ഒന്നുകൂടി ഭക്തകാര്യങ്ങളിലേക്കാകര്‍ഷിച്ചു. പിതാവ് അവളുടെ സുകൃതജീവിതത്തെ പ്രോത്സാഹിപ്പിച്ചു.
              18ാമത്തെ വയസ്സില്‍ കത്രീന ഡൊമിനിക്കന്‍ മൂന്നാം സഭയുടെ വസ്ത്രം സ്വീകരിച്ചു. പ്രാര്‍ത്ഥനയില്‍ സ്വന്തം മുറിയില്‍ കഴിച്ചുകൂട്ടി, മൂന്നുവര്‍ഷം കുന്പസാരക്കാരനോടല്ലാതെ മറ്റ് ആരോടും സംസാരിച്ചിരുന്നില്ല. സംഭാഷണമൊക്കെ ദൈവത്തോടായിരുന്നു.
              ഭയങ്കരമായ പരീക്ഷണങ്ങളും പ്രബലപ്പെട്ടു. ഒരശുദ്ധ പരീക്ഷണത്തിനുശേഷം ദിവ്യഗുരു പ്രത്യക്ഷപ്പെട്ടപ്പോള്‍ അവള്‍ ചോദിച്ചു ഞാന്‍ പരിത്യക്തയായി ഭയങ്കരമായി കഷ്ടപ്പെട്ടപ്പോള്‍ ദിവ്യ മണവാളാ അങ്ങ്  എവിടെയായിരുന്നു? ഞാന്‍ നിന്‍റെ കൂടെ ആയിരുന്നു എന്ന് മറുപടി. എന്ത് എന്‍റെ ആത്മാവിനെ അലട്ടിയിരുന്ന ഈ മലിന സാഹചര്യങ്ങളിലോഅവള്‍ ചോദിച്ചു. അതേ, നിനക്ക് അത് അനിഷ്ടമായിരുന്നു. അതാണ് നിന്‍റെ യോഗ്യത. എന്‍റെ സാന്നിദ്ധ്യം കൊണ്ടാണ് നീ വിജയം നേടിയത്.കര്‍ത്താവ് പ്രതിവചിച്ചു.
              ഒരു കുഷ്ഠരോഗിയേയും ഒരു കാന്‍സര്‍ രോഗിയേയും അവള്‍ ശുശ്രൂഷിച്ചു. അവരില്‍ നിന്നു ലഭിച്ച പ്രതിഫലം ഏഷണി മാത്രമായിരുന്നു. പിന്നീട് അവര്‍ മാനസാന്തരപ്പെട്ട് കുറ്റത്തിന് മാപ്പ് ചോദിച്ചു. 1374ല്‍ രാജ്യമാസകലം സാംക്രമികരോഗം പടര്‍ന്നു പിടിച്ചപ്പോള്‍ അനേകരെ അവള്‍ ശുശ്രൂഷിച്ചു. അവളുടെ പ്രാര്‍ത്ഥന വഴി അനേകംപേര്‍ സൗഖ്യം പ്രാപിച്ചു. നിരവധി പാപികളെ  അവള്‍ മാനസാന്തരപ്പെടുത്തി.
                പ്രായശ്ചിത്തവും അധ്വാനവും കത്രീനയെ രോഗിണിയാക്കി. വിശുദ്ധക്കുണ്ടായ കാഴ്ചകളും വെളിപാടുകളും പഞ്ചക്ഷതവും അനവധിയാണ്. റോമായില്‍ വച്ച് 33ാമത്തെ വയസ്സില്‍ 1380 ഏപ്രില്‍ 29ാം തിയ്യതി ഈ കന്യക ഭാഗ്യമരണം പ്രാപിച്ചു. 1461ല്‍ രണ്ടാം പീയൂസ് പാപ്പ കത്രീനയെ വിശുദ്ധയെന്ന് നാമകരണം ചെയ്തു. 1970 ല്‍ ആറാം പൗലോസ് മാര്‍പ്പാപ്പ ആവിലായിലെ വി. ത്രേസ്യായോടൊപ്പം കത്രീനയെ വേദപാരംഗത എന്ന് പ്രഖ്യാപിച്ചു.
                                                                                                ആരാധനാ മഠം, പാവറട്ടി

0 Comments