തിരുപ്പിറവിയുടെ മണിമുഴക്കം...



ഫെസ്റ്റിന്‍ ഫ്രാന്‍സീസ്, ഹോളി ക്രോസ്സ് യൂണിറ്റ്


മഞ്ഞും തണുപ്പും ഇഴചേര്‍ന്ന പ്രഭാതങ്ങളും രാത്രികളും കടന്നുവരികയാണ്. ആകാശത്തിലെ നക്ഷത്രങ്ങള്‍ക്ക് പതിവില്‍ കൂടുതല്‍ ശോഭയേറും ദിനങ്ങള്‍... ഉണ്ണീശോയെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ ലോകമെങ്ങും ഉള്ള ക്രൈസ്തവ ജനത ആത്മീയമായി ഒരുങ്ങുന്ന പുണ്യദിനങ്ങള്‍.. ഡിസംബറിലെ തണുപ്പാര്‍ന്ന പ്രഭാതങ്ങളും രാത്രികളും ആശംസാകാര്‍ഡുകളും നക്ഷത്ര വിളക്കുകളും മറ്റും നമ്മെ ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ്മകളിലേയ്ക്ക് നയിക്കുന്നു.
           ക്രിസ്തുമസ്സ് നമ്മെ പഠിപ്പിക്കുന്ന രണ്ട് വലിയ കാര്യങ്ങളുണ്ട്, എളിമയും താഴ്മയും. മനുഷ്യജീവിതത്തിന്‍റെ ഭംഗിയും ദൈവത്തിന്‍റെ പക്കലുള്ള സ്വീകാര്യതയും തുറന്നുവയ്ക്കുന്ന ദിനമാണ് ക്രിസ്തുമസ്സ്. നന്മയുടെ ആസ്വാദനമാണ് ജീവിതത്തിലെ ഏറ്റവും ഉന്നതമായ അവസ്ഥ എന്ന് ക്രിസ്തുമസ്സ് നമ്മെ പഠിപ്പിക്കുന്നു.
           ഓരോ ക്രിസ്തുമസ്സും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് എന്താണ്? നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്താണ്? എത്രമാത്രം വീനീതനായി ജനിച്ചുവോ അത്രമാത്രം വിനീതനായി അവന്‍ ജീവിച്ചു. ഇതു തന്നെയാണ് ക്രിസ്തുമസ്സ് നല്‍കുന്ന പ്രധാന പാഠം.
           ഉണ്ണിയേശുവിനെ സ്വീകരിക്കുവാന്‍ ബാഹ്യമായി ഒരുങ്ങുന്നവരാണ് നമ്മില്‍ ഓരോരുത്തരും. ആത്മീയമായി സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ ചുരുക്കം മാത്രം.
            ലാളിത്യത്തിന്‍റെ പ്രതീകമായി ജനിച്ച ഉണ്ണിയേശുവിനെ മറന്ന് നാം തെരഞ്ഞെടുക്കുന്നത് ആര്‍ഭാടങ്ങളും ആഡംബരങ്ങളും അല്ലേ

            ഉണ്ണിയേശു ജനിക്കുന്നത് വീടിനുമുന്നില്‍ ഒരുക്കുന്ന പൂല്‍ക്കൂട്ടിലല്ല; മറിച്ച് നമ്മുടെ ഓരോരുത്തരുടേയും ഹൃദയത്തിലാണ് എന്ന ചിന്ത ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിഞ്ഞാല്‍ ഈ ക്രിസ്തുമസ്സ് നമ്മെ ഓരോരുത്തരെ സംബന്ധിച്ചും അര്‍ത്ഥപൂര്‍ണ്ണമാകും. അതിനു ഉണ്ണിയേശു നമ്മെ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.

0 Comments