ക്രിസ്‌തുവിന്റെ പ്രകാശത്തിനായി വാതില്‍ തുറക്കുക – പാപ്പാ

ക്രിസ്‌തുവിന്റെ പ്രകാശത്തോട്‌ തുറവിയുള്ളവരാകുവാന്‍ ഫ്രാന്‍സീസ്‌ പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്‌തു. ഞായറാഴ്‌ചത്തെ കര്‍ത്താവിന്റെ മലാഖാ പ്രാര്‍ത്ഥനക്കിടയിലായിരുന്നു പാപ്പായുടെ ആഹ്വാനം.

അന്ധന്‌ കാഴ്‌ചകൊടുക്കുന്ന സംഭവമായിരുന്നു ഈ ഞായറാഴ്‌ചത്തെ സുവിശേഷം. “അഹങ്കാരത്തിന്റെ ആന്തരിക അന്ധത ബാധിക്കാതിരിക്കാന്‍ നാം സൂക്ഷിക്കണം. മറിച്ച്‌ ക്രിസ്‌തുവിന്റെ പ്രകാശത്തിന്‌ നമ്മെത്തന്നെ നാം തുറന്നിടണം,”?പാപ്പാ പറഞ്ഞു.

“നിയമജ്ഞരുടെ ചിന്ത അവര്‍ക്ക്‌ പ്രകാശം സ്വന്തമായുണ്ടെന്നായിരുന്നു. അതിനാലാണ്‌ അവര്‍ക്ക്‌ യേശുവാകുന്ന സത്യപ്രകാശത്തെ സ്വീകരിക്കാനുള്ള തുറവിയുണ്ടാകാതിരുന്നത്‌.”

“നേരെമറിച്ച്‌ അന്ധനായ മനുഷ്യന്‍ പടിപടിയായി ക്രിസ്‌തുവാകുന്ന പ്രകാശത്തിലേക്ക്‌ അടുക്കുന്നു. അയാളുടേത്‌ പടിപടിയായ ഒരു യാത്രയായിരുന്നു. ആദ്യം അയാള്‍ യേശുവിനെക്കുറിച്ച്‌ കേള്‍ക്കുന്നു. സൗഖ്യമാക്കപ്പെട്ടു കഴിയുമ്പോള്‍ അയാള്‍ യേശുവിനെ പ്രവാചകനായി തിരിച്ചറിയുന്നു. അവസാനം രണ്ടാമത്തെ കണ്ടുമുട്ടലിലാണ്‌ അവന്‍ യേശുവിനെ ക്രിസ്‌തുവായി തിരിച്ചറിയുന്നത്‌.”

“ആന്തരിക അന്ധതയുടെ നാടകമാണ്‌ ഈ കഥ അനാവരണം ചെയ്യുന്നത്‌. നമ്മളും പലപ്പോഴും ആത്മീയ അന്ധതയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. അതിനാല്‍ നമ്മള്‍ മനസ്‌തപിക്കണം.”

തിരിച്ച്‌ വീട്ടിലെത്തി കഴിഞ്ഞ്‌ ചെയ്യേണ്ട ഗൃഹപാഠവും പാപ്പാ നിര്‍ദ്ദേശിച്ചു. “ബൈബിള്‍ എടുത്ത്‌ ഇന്നത്തെ സുവിശേഷം വായിക്കുക. എന്റെ ഹൃദയം എങ്ങനെയാണ്‌? ക്രിസ്‌തുവിനോട്‌ തുറവിയുള്ള ഹൃദയമാണോ എന്റേത്‌? അതോ അടഞ്ഞതാണോ? എന്റെ സഹോദരനോട്‌ തുറവിയുള്ള ഹൃദയമാണോ എന്റേത്‌? അതോ അടഞ്ഞതാണോ? നമ്മള്‍ ഇടക്കിടെ സ്വയം ചോദിക്കേണ്ട ചോദ്യമാണിത്‌,” പാപ്പാ പറഞ്ഞു.

0 Comments