ക്രിസ്‌മസ്‌ പ്രസംഗം

ഡിസംബര്‍ 24, ക്രിസ്‌മസ്‌ പാതിരാ കുര്‍ബാനയുടെ പ്രസംഗം
 “അന്ധകാരത്തില്‍ നടന്നിരുന്ന ജനം വലിയൊരു പ്രകാശം കണ്ടു” (ഏശ 9:1). ഏശയ്യാ പ്രവാചകന്റെ പ്രവചനം എന്നും നമ്മെ സ്‌പര്‍ശിക്കുന്നു. പ്രത്യേകിച്ചും ക്രിസ്‌തുമസിന്റെ പാതിരാകുര്‍ബാനയ്ക്ക്‌ വായിച്ചു കേള്‍ക്കുമ്പോള്‍. നാം ആയിരിക്കുന്ന യാഥാര്‍ത്ഥ്യത്തെ അതിന്റെ ആഴത്തില്‍ വെളിപ്പെടുത്തുന്നതുകൊണ്ടാണ്‌ ഈ വചനം നമ്മെ സ്‌പര്‍ശിക്കുന്നത്‌. നാം യാത്ര ചെയ്യുന്ന ഒരു ജനമാണ്‌; പോരാ, നമുക്കു ചുറ്റും മാത്രമല്ല ഉള്ളിലും അന്ധകാരമുണ്ട്‌. ഒപ്പം വെളിച്ചവും. നമ്മെ എന്നും വിസ്‌മയിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന വലിയ സംഭവം ഈ പ്രകാശത്തില്‍ വീണ്ടും യാഥാര്‍ത്ഥ്യമായിത്തീരുന്നു – അന്ധകാരത്തില്‍ ചരിച്ചിരുന്ന ജനം വലിയൊരു പ്രകാശം കണ്ടു. ഈ രഹസ്യത്തെ – യാത്രചെയ്യലിന്റെയും കാഴ്‌ചയുടെയും രഹസ്യത്തെ ധ്യാനിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്ന പ്രകാശമാണിത്‌.

1. വഴിയാത്ര

ചരിത്രഗതിയെക്കുറിച്ചു ധ്യാനിക്കാന്‍ ഈ ക്രിയാരൂപം നമ്മെ ആഹ്വാനം ചെയ്യന്നു. ഈ യാത്ര രക്ഷാകരചരിത്രം തന്നെയാണ്‌. നമ്മുടെ വിശ്വാസത്തിന്റെ പിതാവായ അബ്രാഹത്തില്‍ നിന്നാണ്‌ അതാരംഭിക്കുന്നത്‌. സ്വന്തം നാട്ടില്‍ നിന്നും യാത്ര പുറപ്പെട്ട്‌ താന്‍ കാണിച്ചു തരുന്ന നാട്ടിലേക്ക്‌ പോകാന്‍ കര്‍ത്താവ്‌ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. അന്നുമുതല്‍ വിശ്വാസികളെന്ന നിലയിലുള്ള നമ്മുടെ സ്വത്വം വാഗ്‌ദത്ത നാട്ടിലേക്കു തീര്‍ത്ഥാടനം ചെയ്യുന്ന ജനത്തിന്റേതാണ്‌. നമ്മുടെ ഈ ചരിത്രത്തെ തമ്പുരാന്‍ എന്നും അനുധാവനം ചെയ്‌തിട്ടുണ്ട്‌. കര്‍ത്താവ്‌ തന്റെ ഉടമ്പടിയോടും വാഗ്‌ദാനങ്ങളോടും വിശ്വസ്‌തനാണ്‌. കാരണം “ദൈവം പ്രകാശമാണ്‌. അവനില്‍ ഒട്ടും അന്ധകാരമില്ല (1 യോഹ 1:5). എന്നിരുന്നാലും ജനങ്ങളുടെ ഭാഗത്ത്‌ വെളിച്ചത്തിന്റെയും അന്ധകാരത്തിന്റെയും അവസരങ്ങളുണ്ടായിട്ടുണ്ട്‌. അതുപോലെ വിശ്വസ്‌തതയുടെയും അവിശ്വസ്‌തതയുടെയും അനുസരണത്തിന്റെയും എതിര്‍പ്പിന്റെയും അവസരങ്ങള്‍. ചിലനേരങ്ങളില്‍ ഈ ജനത-തീര്‍ത്ഥാടക ജനവും മറ്റു ചില നേരങ്ങളില്‍ വഴി തെറ്റിയ ജനതയുമായിരുന്നിട്ടുണ്ട്‌.
നമ്മുടെ സ്വകാര്യ ചരിത്രത്തിലും പ്രകാശത്തിന്റെയും ഇരുട്ടിന്റെയും നിമിഷങ്ങളുണ്ടായിട്ടുണ്ട്‌. വെളിച്ചവും നിഴലുമുണ്ടായിട്ടുണ്ട്‌. ദൈവത്തെയും സഹോദരനെയും സ്‌നേഹിക്കുമ്പോള്‍ നമ്മള്‍ പ്രകാശത്തിലാണ്‌ നടക്കുന്നത്‌. എന്നാല്‍ നമ്മുടെ ഹൃദയം കൊട്ടിയടക്കപ്പെടുകയും, അഹങ്കാരവും, ചതിയും, സ്വാര്‍ത്ഥതയും നമ്മെ കീഴ്‌പ്പെടുത്തുകയും ചെയ്യുമ്പോള്‍ അന്ധകാരം നമ്മില്‍ പതിക്കുന്നു. നമ്മുടെ ഉള്ളിലും, നമ്മുടെ ചുറ്റിലും.
യോഹന്നാന്‍ ശ്ലീഹാ എഴുതുന്നു – “സഹോദരനെ വെറുക്കുന്നവന്‍ അന്ധകാരത്തിലാണ്‌. അവന്‍ അന്ധകാരത്തില്‍ നടക്കുന്നു. നടന്നു പോകേണ്ട വഴി അവന്‌ അറിയാന്‍ സാധിക്കുന്നില്ല. കാരണം അന്ധകാരം അവന്റെ കണ്ണുകളെ അന്ധമാക്കിയിരിക്കുന്നു” (1 യോഹ 2:11). നമ്മള്‍ യാത്രചെയ്യുന്ന ഒരു ജനതയാണ്‌. അതായത്‌ വഴിതെറ്റി നടക്കാന്‍ ആഗ്രഹിക്കാത്ത ഒരു തീര്‍ത്ഥാടക ജനത.
2. അപ്പസ്‌തോലന്റെ പ്രഘോഷണം ഈ രാത്രിയില്‍ ഒരു കൊള്ളിയാന്‍ പോലെ വന്നു പതിക്കുന്നു:
“ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എല്ലാ മനുഷ്യരുടെയും രക്ഷ അത്‌ സാധ്യമാക്കിത്തീര്‍ത്തിരിക്കുന്നു” (തീത്തോ 2:11). നമ്മുടെ ലോകത്ത്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ദൈവകൃപ യേശുക്രിസ്‌തുവാണ്‌. കന്യാമറിയത്തില്‍ നിന്നു പിറന്നവനും സത്യദൈവവും സത്യമനുഷ്യനുമായിരിക്കുന്ന യേശുക്രിസ്‌തു. അവന്‍ നമ്മുടെ ചരിത്രത്തിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു. നമ്മുടെ ജീവിതയാത്രയില്‍ അവന്‍ പങ്കുപറ്റിയിരിക്കുന്നു. അന്ധകാരത്തില്‍ നിന്നു നമ്മെ സ്വതന്ത്രരാക്കി നമുക്ക്‌ പ്രകാശം തരാനാണ്‌ അവന്‍ വന്നത്‌. അവനിലാണ്‌ കൃപയും, കാരുണ്യവും, പിതാവിന്റെ കരുണാര്‍ദ്രമായ സ്‌നേഹവും നമുക്ക്‌ വെളിപ്പെടുത്തപ്പെട്ട്‌ കിട്ടിയിരിക്കുന്നത്‌.
മനുഷ്യാവതാരം ചെയ്‌ത സ്‌നേഹമാണ്‌ യേശു. അവന്‍ വെറുമൊരു ഗുരുവല്ല. നമ്മള്‍ അനുകരിക്കാന്‍ ശ്രമിക്കുകയും എന്നാല്‍ എന്നും അകലത്തിലായിരിക്കുകയും ചെയ്യുന്ന മഹത്തായ ആദര്‍ശവുമല്ല അവന്‍. മറിച്ച്‌ സ്വന്തം കൂടാരം നമ്മുടെ മദ്ധ്യത്തില്‍ സ്ഥാപിച്ചവനാണ്‌ അവന്‍. നമ്മുടെ ജീവിതത്തിന്റെയും ചരിത്രത്തിന്റെയും അര്‍ത്ഥവും അവനാണ്‌. 3. ഈ കൂടാരം ആദ്യം കണ്ടത്‌ ആട്ടിടയന്മാരാണ്‌. യേശുവിന്റെ ജനന വാര്‍ത്ത ആദ്യം സ്വീകരിച്ചത്‌ അവരാണ്‌. അവരായിരുന്നു ഒന്നാമത്തവര്‍. കാരണം അവര്‍ അവസാനത്തവരുടെയും അധഃകൃതരുടെയും ഇടയിലായിരുന്നു. അവരായിരുന്നു ഒന്നാമത്തവര്‍. കാരണം അവര്‍ ഉണര്‍ന്നിരിക്കുകയും തങ്ങളുടെ ആടുകളെ സംരക്ഷിക്കുകയുമായിരുന്നു. ജാഗ്രതയോടെ ഉണര്‍ന്നിരിക്കാന്‍ കടപ്പെട്ടവനാണ്‌ തീര്‍ത്ഥാടകന്‍. അതുതന്നെയായിരുന്നു ഇടയന്മാര്‍ ചെയ്‌തുകൊണ്ടിരുന്നത്‌.
അവരോടൊപ്പം ഉണ്ണീശോയുടെ മുമ്പില്‍ നമുക്ക്‌ നില്‌ക്കാം; നിശ്‌ ്‌ദമായി നില്‌ക്കാം. അവരോടുകൂടെ യേശുവിനെ നമുക്ക്‌ തന്നതിന്‌ തമ്പുരാന്‌ നമുക്ക്‌ നന്ദി പറയാം. നമ്മുടെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്നും നമ്മുടെ വിശ്വസ്‌തതയുടെ സ്‌തുതികള്‍ അവരോടൊപ്പം നമുക്ക്‌ ആലപിക്കാം: ഞങ്ങളുടെ രക്ഷയ്ക്കായി സ്വയം താഴ്‌ത്തിയ അത്യുന്നതനേ നിന്നെ ഞങ്ങള്‍ സ്‌തുതിക്കുന്നു. നീ മഹോന്നതനാണ്‌. എന്നിട്ടും നീ നിന്നെത്തന്നെ ചെറിയവനാക്കി. നീ സമ്പന്നനാണ്‌ എന്നിട്ടും നീ നിന്നെത്തന്നെ ദരിദ്രനാക്കി. നീ സര്‍വ്വശക്തനാണ്‌ എന്നിട്ടും നീ നിന്നെതന്നെ ബലഹീനനാക്കി.
ഈ രാത്രിയില്‍ സുവിശേഷത്തിന്റെ ആനന്ദം നമുക്ക്‌ പങ്കുവയ്ക്കാം. ദൈവം നമ്മെ സ്‌നേഹിക്കുന്നു. സ്വന്തം പുത്രനെ നമ്മുടെ സഹോദരനും, നമ്മുടെ ഇരുട്ടില്‍ പ്രകാശവുമായി നമുക്ക്‌ തരുവാന്‍ മാത്രം അവന്‍ നമ്മെ സ്‌നേഹിക്കുന്നു. നമ്മളോട്‌ കര്‍ത്താവ്‌ ആവര്‍ത്തിക്കുന്നു: “ഭയപ്പെടേണ്ട” (ലൂക്കാ 2:10). മാലാഖമാര്‍ ആട്ടിടയന്മാരോട്‌ പറഞ്ഞപോലെ നമ്മോടും പറയുന്നു – ഭയപ്പെടേണ്ട. ഞാനും നിങ്ങള്‍ എല്ലാവരോടും പറയുന്നു – ഭയപ്പെടേണ്ട. കാരണം നമ്മുടെ പിതാവ്‌ ക്ഷമാശീലനാണ്‌. അവന്‍ നമ്മെ സ്‌നേഹിക്കുന്നു. വാഗ്‌ദത്ത നാട്ടിലേക്കുള്ള വഴിയേ നമ്മെ നയിക്കാന്‍ അവന്‍ നമുക്ക്‌ യേശുവിനെ തന്നിരിക്കുന്നു. അന്ധകാരത്തെ പ്രകാശമാനമാക്കുന്ന പ്രകാശമാണ്‌ യേശു. അവന്‍ കരുണയാണ്‌. നമ്മുടെ പിതാവ്‌ നിരന്തരം നമ്മോടു ക്ഷമിക്കുന്നു. അവന്‍ സമാധാനമാണ്‌. ആമ്മേന്‍.

0 Comments