പശ്ചാത്താപം എന്ന പുണ്യം


                        ജോയ് പുലിക്കോട്ടില്‍, ഹോളി ഫാമിലി യൂണിറ്റ്
            ഈ ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ച സംഭവം ഒരു പക്ഷേ നിങ്ങള്‍ അറിഞ്ഞുകാണുമെന്ന് വിചാരിക്കുന്നു. അടുത്തയിടെ ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഒരു കൊച്ചുതെറ്റ് ചെയ്തു. ചെയ്ത തെറ്റ് ചെറുതോ വലുതോ എന്നതല്ല പ്രശ്നം, അത് കുട്ടിയെ സ്വയം ജീവനൊടുക്കുവാന്‍ പ്രേരിപ്പിച്ചു. ഇവിടെ കുട്ടിയെ അതിന് പ്രേരിപ്പിച്ചത് അവന്‍ ചെയ്ത തെറ്റല്ല, മറിച്ച് ആ കുറ്റത്തില്‍ നിന്ന് ഏങ്ങനെ മോചനം നേടാമെന്നതിനെ ക്കുറിച്ചുള്ള അവബോധം അവനില്‍ ഇല്ലായിരുന്നു എന്നതാണ്. ഈ അവബോധമില്ലായ്മയാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഏറ്റവും വലിയ തിന്മ. തെറ്റ് ചെയ്യുക മനുഷ്യ സഹജമാണ്.
            ബൈബിളിലെ ധൂര്‍ത്ത് പുത്രന്‍റെ ഉപമയിലൂടെ യേശു നമുക്ക് കാണിച്ചുതരുന്നത് വളരെ ഗൗരവമേറിയ പാപങ്ങള്‍ക്ക് അടിമയായ ഒരു വ്യക്തിയെയാണ്. (ലൂക്ക 15: 1132) ജീവിതത്തിന്‍റെ പരാജയത്തിന്‍റെ ചെളിക്കുഴിയിലേയ്ക്ക് വലിച്ചിഴക്കപ്പെട്ട പന്നികളൊടൊപ്പം അവയുടെ ഭക്ഷണത്തില്‍ നിന്ന് പങ്കുപറ്റിയ ആ മകന്‍  ജീവനൊടുക്കാനല്ല മറിച്ച് പശ്ചാത്തപിച്ച്, ചെയ്തുപോയ അപരാധത്തിന്‍ നിന്ന് തിരിച്ചുവരാനാണ് ശ്രമിച്ചത്. ഇത് തന്നെയാണ് മഗ്ദലനമറിയത്തിന്‍റെ ജീവിതവും നമ്മെ പഠിപ്പിക്കുന്നത് (യോഹ 12:18). പാപിനിയായ അവള്‍ തന്‍റെ ശരീരം വിറ്റ് ജീവിച്ചു. അവള്‍ യേശുവിനെ കണ്ട്മുട്ടുന്നതോടെ പാപമോചനത്തിനുള്ള വഴി അവള്‍ക്ക് തുറന്നുകിട്ടി. പശ്ചാത്താപത്തിലൂടെ തനിക്ക് പുതിയ തിരിച്ചുവരവ് സാധ്യമായി.
            അതേസമയം യേശുവിന്‍റെ ശിഷ്യനായി അദ്ദേഹത്തോടൊപ്പം മൂന്നുവര്‍ഷക്കാലം ചിലവഴിച്ച യൂദാസ് സ്കറിയോത്ത, യേശുവിനെ ഒറ്റിക്കൊടുത്ത് കൊടും തിന്മ ചെയ്തപ്പോള്‍ അദ്ദേഹം ജീവനാശം വരുത്തി. എന്നാല്‍ പശ്ചാത്താപം ഉണ്ടായിരുന്നുവെങ്കില്‍ താന്‍ ഭീകരമായ തെറ്റാണ് ചെയ്തതെങ്കിലും തന്‍റെ ഗുരുവിനോട് ക്ഷമ ചോദിച്ച് നല്ലകള്ളനെപ്പോലെ പുതുജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന് ശിഷ്യനായിതന്നെ തുടരാമായിരുന്നു. ഈ മൂന്ന് കഥാപാത്രങ്ങളില്‍  ധൂര്‍ത്തപുത്രന്‍, മഗ്ദലന മറിയം, യൂദാസ് സ്കറിയോത്ത  ആദ്യത്തെ രണ്ടുപേര്‍ക്ക് തങ്ങളുടെ പാപങ്ങളില്‍ നിന്ന്  മോചനം നേടാന്‍ അവബോധമുണ്ടായെങ്കില്‍ യൂദാസിന് നഷ്ടപ്പെട്ടത് ഈ പാശ്ചാത്താപം എന്ന പുണ്യമാണ്.
            മേല്‍ പറഞ്ഞ സംഭവങ്ങളില്‍ നിന്ന് ഇന്നത്തെ ഇളം തലമുറയെ വാര്‍ത്തെടുക്കുന്ന രക്ഷിതാക്കള്‍, അധ്യാപകര്‍, മുതിര്‍ന്നവര്‍, മറ്റു സംഘടനകള്‍ ഇത്തരത്തിലുള്ള അവബോധം വളര്‍ത്താന്‍ കഠിനായി പരിശ്രമിക്കേണ്ടതുണ്ട്. ഇത് ഇളം തലമുറയെ മാത്രമല്ല വലിയവരേയും ഒരു പരിധിവരെ വേട്ടയാടുന്നുണ്ട്. ഭൂമിയിലെ സര്‍വ്വചരാചരങ്ങളും ജീവിക്കാന്‍ ആഗ്രഹിക്കുന്പോള്‍, സര്‍വ്വ ഐശ്വര്യങ്ങളും നിറഞ്ഞ മനുഷ്യന്‍സുബോധമുള്ള മനുഷ്യന്‍ മറിച്ച് ചിന്തിക്കുന്നു. ആത്മഹത്യ ഒന്നിനും ശാശ്വത പരിഹാരമല്ല എന്ന സത്യമാണ് മനുഷ്യന്‍ മനസ്സിലാക്കേണ്ടത്. ഓരോ വ്യക്തിയും തനിക്കുള്ള കുറവുകളെ അംഗീകരിക്കുന്പോള്‍ അങ്ങനെ ഒരു ചിന്താഗതിക്ക് സ്ഥാനമില്ലാതാകുന്നു.
            ഒരു ചെറിയ സംഭവത്തിലൂടെ ഞാന്‍ ഇത് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. എന്‍റെ സഹപ്രവര്‍ത്തകയായ മാര്‍ഗരറ്റ് എന്ന സ്ത്രീ ഒരു ദിവസം എന്നോട് പറഞ്ഞു എനിക്ക് ജീവിക്കാന്‍ തോന്നുന്നില്ല. കാണാന്‍ സുമുഖിയും രണ്ട് കുട്ടികളുടെ അമ്മയും സാന്പത്തിക പരാധീനതകളൊന്നുമില്ലാത്ത നല്ല കുടുംബജീവിതം നയിക്കുന്ന അവള്‍ക്ക് എന്താണ് ഇങ്ങനെ തോന്നാന്‍ കാരണം എന്ന് ഞാന്‍ അന്വേഷിച്ചു. അവള്‍ പറയുകയാണ് ഞാന്‍ എന്‍റെ ഭര്‍ത്താവറിയാതെ കഴിഞ്ഞ എട്ട് വര്‍ഷമായി അപസ്മാരത്തിന് ഗുളിക കഴിക്കുന്നു. എന്നെങ്കിലും അതറിഞ്ഞാല്‍ എന്നെ സ്നേഹിക്കാതിരിക്കുമോ എന്ന പേടികൊണ്ടാ ഞാന്‍ പറയാത്തത്.
            ഞാന്‍ പറഞ്ഞു പുരുഷന്‍ സ്നേഹിക്കുന്നത് ഗുളിക കഴിക്കാത്ത സ്ത്രീയെയല്ല മറിച്ച് സ്നേഹത്തിന്‍റെ ഉറവിടമായ ഹൃദയത്തേയും ഹൃദയംകൊണ്ടുമാണ്. അതുകൊണ്ട് സത്യം തുറന്ന് പറഞ്ഞ് ഇത്രയും കാലം പറയാതിരുന്നതിന് മാപ്പുചോദിച്ച് അങ്ങനെ ഭര്‍ത്താവില്‍ നിന്നും മറച്ചുവച്ചിട്ടുള്ള  ഈ ഭയത്തില്‍ നിന്നും കരകയറി ഈ കുറവിനെ അംഗീകരിച്ച് സന്തോഷപൂര്‍വ്വം ജീവിക്കുക. അത്ഭുതമെന്ന് പറയട്ടെ അവള്‍ പറയുകയാണ് തന്‍റെ ഭര്‍ത്താവില്‍ നിന്നും ഇപ്പോള്‍ തനിക്ക് ഇന്നേവരെ അനുഭവിച്ചതിനേക്കാള്‍ അധികമായ സ്നേഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് മാത്രമല്ല അവര്‍ ഒന്നിച്ച് ഡോക്ടറെ കാണുകയും  കൃത്യമായി അവള്‍ മരുന്ന് കഴിക്കുകയും ചെയ്യുന്നു.
            അതിനാല്‍ ഈ നോന്പുകാലത്ത് തെറ്റില്‍ അകപ്പെടാതിരിക്കാന്‍ അഥവാ സംഭവിച്ചാല്‍ അതില്‍ നിന്നും മോചനം നേടാനുള്ള അനുഗ്രഹത്തിനായി പശ്ചാത്താപം എന്ന പുണ്യം അഭ്യസിക്കാനും കുറവുകളെ അംഗീകരിക്കാനും നാം ശ്രമിക്കണം. യൂദാസിനെയല്ല മറിച്ച് ധൂര്‍ത്തപുത്രനെ, മഗ്ദലനമറിയത്തെ, നല്ല കള്ളനെ മാതൃകയാക്കാന്‍ നമുക്ക് സാധിക്കട്ടെ.





0 Comments