സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാള്‍ നൈവേദ്യ പൂജയോടെ തുടങ്ങി. ശനിയാഴ്ച രാവിലെ 10 നു പാലയൂർ ഫൊറോന വികാരി റവ. ഫാ. ഡേവീസ് കണ്ണംമ്പുഴ നൈവേദ്യ പൂജക്കു നേതൃതം നൽകി. തുടർന്ന് തീര്‍ത്ഥകേന്ദ്രം റെക്ടർ ഫാ. ജോണ്‍സൻ അയിനിക്കൽ ഭക്ഷണ ആശീര്‍വാദം നടത്തുകയും നേർച്ചയുട്ടു ആരംഭിക്കുകയും ചയ്തു.
ഊട്ടു തിരുനാള്‍ ഏറ്റ് കഴിക്കുന്നതിന് ഭക്തജനങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. ഒരേ സമയം രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഊട്ടുശാലയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ സമയങ്ങളിലായി അഞ്ഞൂറോളം വളണ്ടിയര്‍മാരും ഭക്ഷണവിതരണത്തിന് രംഗത്തുണ്ട്. ശനിയാഴ്ച രാത്രിവരെ എഴുപത്തയ്യായിരം പേര്‍ ഊട്ടുസദ്യയില്‍ പങ്കാളികളായതായി ഭാരവാഹികള്‍ അറിയിച്ചു. സദ്യയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അരി, അവില്‍, ഊണ് എന്നിവ പാക്കറ്റുകളിലാക്കി വിതരണം ചെയ്തിരുന്നു.
വൈകീട്ട് നടന്ന സമൂഹ ദിവ്യബലിക്ക് ആർച്ച് ബിഷപ്പ് എമിരറ്റസ്, തൃശ്ശൂർ അതിരൂപത മാർ ജെയ്ക്കബ്ബ് തൂങ്കുഴി മുഖ്യകാര്‍മികനായി. തുടര്‍ന്ന് നടന്ന ഭക്തിസാന്ദ്രമായ കൂട് തുറക്കല്‍ ശുശ്രൂഷയ്ക്ക് ആര്‍ച്ച് ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിച്ചു. പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി. ഫാ. ജോണ്‍സൻ അയിനിക്കൽ സഹ വികാരിമാരായ അസി. വികാരിമാരായ ഫാ. ഷിന്റോ മാറോക്കി, ഫാ. ഹേഡ്ലി നീലങ്കാവിൽ എന്നിവര്‍ സഹകാര്‍മികരായി. തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് ദേവാലയ മുഖ മണ്ഡപത്തില്‍ പ്രത്യേകം അലങ്കരിച്ച രൂപക്കൂടുകളില്‍ പൊതുവണക്കത്തിനായി സ്ഥാപിച്ചു.
തുടര്‍ന്ന് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടന്നു. രാത്രി തിരുനാൾ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നടയ്ക്കല്‍ മേളം ആസ്വാദകരുടെ മനം കവര്‍ന്നു. മേള വിദ്വാന്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും 100ഓളം കലാകാരന്മാരും ചേര്‍ന്നായിരുന്നു നടയ്ക്കല്‍ മേളം അവതരിപ്പിച്ചത്.
തിരുനാള്‍ ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ ഒമ്പത് വരെ തുടര്‍ച്ചയായി ദിവ്യബലി. 9 മണിക്ക് ഇംഗ്ലീഷ് കുർബാന. പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, മുഖ്യകാർമ്മികൻ : റവ. ഫാ. ഡേവീസ് പുലിക്കോട്ടിൽ (വികാരി, ലൂർദ്ദ് കത്തീഡ്രൽ, തൃശ്ശൂർ). സന്ദേശം : റവ. ഫാ. റോയ് വടക്കൻ (വികാരി എറവ്). സഹകാർമ്മികൻ : റവ ഫാ. ജോയ്സൻ ചെറുവത്തൂർ (പാസ്റ്ററൽ മിനിസ്ട്രി, രാമനാഥപുരം) 3.00 pm നു തമിഴ് കുർബ്ബാന 4.00 pm : പാട്ടുകുർബ്ബാന, റവ. ഫാ. സെബി പുത്തൂർ (വികാരി, മരത്താക്കര) തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. വൈകീട്ട് ഏഴിനും ദിവ്യബലി. രാത്രി 8ന് വടക്കുഭാഗം വെടിക്കെട്ട് കമ്മറ്റിയും പ്രദക്ഷിണ വെടിക്കെട്ട് കമ്മറ്റിയും സംയുക്തമായി ചേർന്നൊരുക്കുന്ന വെടിക്കെട്ടും അരങ്ങേരും .
0 Comments
Please Enter Your Comment