വെടിക്കെട്ടിന് അനുമതി

വി.യൗസേപ്പിതാവിന്റെ തീർഥകേന്ദ്രത്തിലെ 146-ാം മാധ്യസ്ഥ തിരുനാൾ വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി. നിയന്ത്രണങ്ങൾക്ക് വിധേയമായി നാല് വെടിക്കെട്ട് നടത്തുവാനാണ് അനുമതി നൽകിയിട്ടുള്ളത്.

മന്ത്രി കെ. രാജൻ, മുരളി പെരുനെല്ലി എം.എൽ.എ. എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ് അനുമതി ലഭിച്ചത്. തിരുനാൾ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതിയുടെ ഉത്തരവ് തീർഥകേന്ദ്രം നേടിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ദീപാലങ്കാരം സ്വിച്ച് ഓൺ കർമത്തിനുശേഷം പള്ളിവക വെടിക്കെട്ട് നടക്കും.

തിരുനാൾത്തലേന്ന് ശനിയാഴ്ച വൈകീട്ട് കൂടുതുറക്കൽ ശുശ്രൂഷയ്ക്ക് ശേഷവും പള്ളിവക വെടിക്കെട്ട് നടക്കും. ഞായറാഴ്ച വൈകീട്ട് പ്രദക്ഷിണത്തിനുശേഷം വടക്ക് വെടിക്കെട്ട് കമ്മിറ്റി, പ്രദക്ഷിണക്കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ വെടിക്കെട്ട് നടക്കും. മേയ് 15 എട്ടാമിടം തിരുനാൾദിവസം തെക്ക് വെടിക്കെട്ട് കമ്മിറ്റിയുടെ വെടിക്കെട്ടും ഉണ്ടാകുമെന്ന് മാനേജിങ് ട്രസ്റ്റി വി.എസ്. സെബി, വെടിക്കെട്ട് കമ്മിറ്റി ഭാരവാഹി എൻ.ജെ. ലിയോ എന്നിവർ അറിയിച്ചു. ലൈസൻസി പാലക്കാട് സ്വദേശി സതീഷ്‌കുമാറാണ് വെടിക്കെട്ട് ഒരുക്കുന്നത്.

0 Comments