ഓണാഘോഷം ഇന്നത്തെ സമൂഹത്തില്‍...

                             
                   ഫെസ്റ്റിന്‍ ഫ്രാന്‍സീസ്, ഹോളി ക്രോസ്സ് യൂണിറ്റ്
            കേരളത്തിന്‍റെ  ദേശീയോത്സവമാണ് ഓണം. അത് മലയാളിയുടെ നിത്യസ്വപ്നവും അനശ്വര സന്പാദ്യവുമാണ്. പത്തുനാള്‍ പറന്പിലും ഇടവഴികളിലും പൂവിളികളും പൂക്കൂടയുമായ് പാറിപ്പറന്ന കാലം. വീട്ടുമുറ്റത്ത് മണ്‍തറയില്‍ ചാണകമെഴുക്കി, കൂട്ടം കൂടിയിരുന്ന് നാടന്‍ പൂക്കളാല്‍ കളമൊരുക്കിയതും, മാവേലിതന്പുരാനെ വരവേല്‍ക്കാന്‍ കുളിച്ച് കുറിയിട്ട്  കോടിയണിഞ്ഞ് കാത്തിരുന്നതും, വിഭവസമൃദ്ധമായ സദ്യയുണ്ട് ഓണക്കളികള്‍ ആസ്വദിച്ച് നടന്നതുമെല്ലാം പഴയ തലമുറക്കാരുടെ ഓര്‍മ്മകളില്‍ മാത്രമാണ്.
           മത്സരവും ആര്‍ത്തിയും അടക്കി വാഴുന്ന ആധുനികകാലത്ത് അടിവേരുകള്‍ ദ്രവിച്ചുപോയ ഒരു പൂമരമായി മാറിയിരിക്കുന്നു ഇന്നത്ത ഓണം. ഇന്നെല്ലാം റെഡിമെയ്ഡുകളുടെ കാലമാണല്ലോ. പുതുവസ്ത്രങ്ങളുടേയും പൂക്കളുടേയും വന്‍ വിപണിയുടെ വരവാണ് ഓണത്തെ ഓര്‍മ്മിപ്പിക്കുന്നത്. ഇന്ന് ഓണം ഒരുനാള്‍ ആഘോഷമായി മാറിയിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന മണമില്ലാത്ത പുക്കള്‍ ക്കൊണ്ട് അതുമല്ലെങ്കില്‍ പ്ലാസ്റ്റിക് പൂക്കള്‍കൊണ്ട് ഫ്ളാറ്റുകളുടെ ഇടനാഴിയിലോ, നാലുചുമരുകള്‍ക്കിടയില്‍ വിങ്ങിപ്പൊട്ടുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിന്‍റെ സിമന്‍റിട്ട തറയിലോ ആകും ഇന്നത്തെ പൂക്കളം. ഇതിനൊന്നും ആരും ഏറെ സമയം വിനിയോഗിക്കുന്നില്ല.
           കുട്ടികള്‍ക്ക് പുതുവേഷങ്ങള്‍ക്കൊപ്പം പ്രസിദ്ധീകരണങ്ങളും ടി. വി. യും പുത്തന്‍ വിനോദമാര്‍ഗ്ഗങ്ങളാകുന്നു. സദ്യയുടെ ശീലങ്ങളിലും രുചി വ്യത്യാസങ്ങള്‍ വന്നിരിക്കുന്നു. ഇന്ന് ഫാസ്റ്റ്ഫുഡ് ഇനങ്ങള്‍ തീന്‍ മേശ ഭരിക്കുന്നു. ഇന്ന് ഓണം നാളില്‍ നഗരത്തിലെ ഹോട്ടലുകള്‍ പുത്തന്‍ വിഭവങ്ങളുമായി ഡിന്നറുകളും വിഭസമൃദ്ധമായ സദ്യകളും ഒരുക്കി പുത്തന്‍ തലമുറയെ കാത്തിരിക്കുന്നു.
            ഇങ്ങനെയെല്ലാം ഓണം മാറുന്പോള്‍ മഹാബലി ഇനിയുള്ള കാലം ജനമനസ്സുകളില്‍ ജീവിക്കുമോ  മഹാബലികാലഘട്ടം കന്പ്യൂട്ടര്‍, വീഡിയോ ഗെയിമായി പുനരവതരിക്കുന്ന കാലം വിദൂരമല്ല.

                                    ഏവര്‍ക്കും ഓണാശംസകള്‍

0 Comments