തിരുമുറ്റമേളവും ദീപാലങ്കാരവും ആദ്യ വെടിക്കെട്ടും ഇന്ന്

തീര്‍ത്ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസോപ്പിതാവിന്റെ ഊട്ട് തിരുനാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് ഏഴിന് പൂനാരി ഉണ്ണികൃഷ്ണന്റെയും സംഘത്തിന്റെയും തിരുമുറ്റമേളം അരങ്ങേറും. തെക്കുഭാഗം വെടിക്കെട്ടു കമ്മിറ്റിയാണ് മേളവിസ്മയമൊരുക്കുന്നത്. 50ല്‍പരം കലാകാരന്‍മാര്‍ അണിനിരന്നാണ് നാദവിസ്മയം തീര്‍ക്കുന്നതെന്ന് ഭാരവാഹികളായ വി.കെ. ജോസഫ്, കെ.എഫ്. ലാന്‍സന്‍, ബിജു സി.സി. എന്നിവര്‍ പറഞ്ഞു. തീര്‍ത്ഥ കേന്ദ്രത്തിനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് തിരുമുറ്റമേളം അരങ്ങേറുന്നത്. രാത്രി 8ന് സെന്റ് തോമസ് ആശ്രമാധിപന്‍ ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ വൈദ്യുതി ദീപാലങ്കാരം സ്വിച്ച്ഓണ്‍ കര്‍മ്മം നടത്തും. തുടര്‍ന്ന് വെടിക്കെട്ട് അരങ്ങേറും. ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന നൈവേദ്യപൂജയ്ക്ക് തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ ആശിര്‍വാദവും നേര്‍ച്ചയൂട്ടും ആരംഭിക്കും.

വെള്ളിയാഴ്ച രാവിലെ സ്‌പെഷല്‍ ചെത്ത്മാങ്ങ അച്ചാര്‍ ഒരുക്കുന്നതോടെ നേര്‍ച്ച ഊട്ടിന്റെ രുചിവട്ടങ്ങള്‍ക്ക് ഒരുക്കമാവും. ഞായറാഴ്ച ഉച്ചവരെ നേര്‍ച്ചയൂട്ട് തുടരും. പള്ളിയുടെ വിശാലമായ പാരിഷ്ഹാളിനു മുകളിലും താഴെയുമായി ഒരേ സമയം 1200 പേര്‍ക്ക് നേര്‍ച്ച ഉണ്ണാന്‍ സൗകര്യമുണ്ട്. ഊട്ട് വിളമ്പാന്‍ 400 സന്നദ്ധ സേവകര്‍ അഞ്ച് ഷിഫ്റ്റിലായി രംഗത്തുണ്ടാവും. നേര്‍ച്ച ഊട്ട് പായ്ക്കറ്റുകളിലും ലഭിക്കും. നേര്‍ച്ചയൂട്ട് ഏറ്റ് കഴിക്കുന്നതിനും മറ്റുവഴിപാടുകള്‍ ചീട്ടാക്കുന്നതിനും തീര്‍ത്ഥകേന്ദ്രത്തിന്റെ വടക്കുഭാഗത്ത് ടിക്കറ്റ് കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്.

0 Comments