മാറ്റം എന്ന സത്യം


 ഹെരാക്ലിത്തൂസ് എന്ന തത്ത്വചിന്തകന്‍റെ വീക്ഷണത്തില്‍ ഈ ലോകത്തിലുള്ള എല്ലാം മാറ്റത്തിന് വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവികളും വസ്തുക്കളും എല്ലാം മാറ്റത്തിന് വിധേയം. പ്രപഞ്ചത്തെ നയിച്ച് കൊണ്ടിരിക്കുന്നതും ഈ പ്രതിഭാസമാണത്രേ. നമ്മുടെ ജീവിതത്തിലും ഇത് സുവ്യക്തമാണ്. ഇന്നലെയുണ്ടായ ദുഃഖം ഇന്നത്തെ സന്തോഷത്തില്‍ മാഞ്ഞുപോകുന്നു. സുഖദു:ഖ സമ്മിശ്രമാണ് ജീവിതം. വിവാഹ പ്രതിജ്ഞയിലെ വിപരീത പദങ്ങള്‍ മുഴുവനും ജീവിതത്തില്‍ കടന്നു വരുന്നു. ഒരു തരത്തില്‍ അതാണ് ജീവിതത്തിന് കൂടുതല്‍ ഉണര്‍വ്വും ശോഭയും പകരുന്നത്. പ്രകൃതി ദൃശ്യങ്ങളുടെ ആസ്വാദ്യത മുട്ടക്കുന്നുകളും സമതലങ്ങളും ഇട കലര്‍ന്ന് നില്‍ക്കുന്പോഴാണ്. ഇതുപോലെ ഉയര്‍ച്ച താഴ്ചകളും വരവും പോക്കും സുഖവും ദുഃഖങ്ങളും ജീവിതമാകുന്ന ചിത്രത്തിന്‍റെ അഴകിനെ വര്‍ദ്ധിപ്പിക്കുന്നു. ഒരു പെണ്‍കുഞ്ഞ് മകളും സുഹൃത്തും കുടുംബിനിയും അമ്മൂമ്മയും ആയി വിവിധ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്നത് നന്മയിലേയ്ക്കും ദൈവത്തിലേയ്ക്കുമുള്ള നടന്നടുക്കലല്ലേ ആ യാത്രയില്‍ തന്‍റെ മാതാപിതാക്കളേയും പഴയ സുഹൃത്തുക്കളേയും ജീവിത പങ്കാളിയേയും പോലും പിരിഞ്ഞ് ജീവിക്കേണ്ടി വരും അവള്‍ക്ക്. പുതിയ ജീവിത രീതികളും പരിതസ്ഥിതിയും നേരിടേണ്ടിവരും. അത് അവളുടെ വളര്‍ച്ചയുടെ പാതയാണ്. സാഹചര്യങ്ങളുടേയും ജീവിത രീതികളുടേയും മാറ്റം വളര്‍ച്ചക്കും വിലയിരുത്തലിനും നല്ലതു തന്നെ. ഫെബ്രുവരി മാസം വൈദികരുടെ ‘മാറ്റത്തിന്‍റെ മാസ’ മാണ്. വളര്‍ച്ചയുടെ പുതിയ മാനങ്ങള്‍ത്തേടി കൂടുവിട്ട് പുതിയ കൂട് തിരയുന്ന ദിവസങ്ങള്‍. ആയിരുന്നിടത്തുനിന്ന് ലഭിച്ച വലിയ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍, പതറിപ്പോയ നിമിഷങ്ങളെ വിലയിരുത്തി തിരിച്ചുവരാന്‍, പുതിയ സാരഥികള്‍ക്ക് ഇരിപ്പിടം ഒഴിഞ്ഞു നല്‍കാനെല്ലാം ഈ ദിവസങ്ങള്‍ ആവശ്യപ്പെടുന്നു. വൈദികരുടെ മാറ്റം ദൈവജനത്തിനും അനുഹ്രഗീതം. പുതിയ വൈദികരെ പരിചയപ്പെടുവാന്‍, ആത്മീയതയുടെ നൂതന മേഖലകള്‍ തിരിച്ചറിയുവാന്‍ അങ്ങനെ മാറ്റം ചില സാധ്യതകള്‍ക്ക് വഴിയൊരുക്കുന്നു. നല്ല വൈദികരാല്‍ നമ്മുടെ ഇടവക അനുഗ്രഹിക്കപ്പെടുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. നന്ദി... എല്ലാറ്റിനും...!!! ഇത് മാത്രമാണ് പുതിയ മേച്ചില്‍പുറം തേടിയിറങ്ങുന്പോള്‍ മനസ്സില്‍ നിന്നും നിര്‍ഗ്ഗളിക്കുക. പ്രാര്‍ത്ഥനയില്‍ പരസ്പരം ഓര്‍ക്കാം... വളര്‍ച്ചയില്‍ പങ്കുകാരാവാം. ഒത്തിരി സ്നേഹത്തോടെ ഫാ. സിന്‍റോ പൊറത്തൂര്‍

0 Comments