പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ സ്വയംവര ബലീപീഠം പ്ലാറ്റിനം ജൂബിലി നിറവില്‍


തിരുനാളിനോടനുബന്ധിച്ച് പ്രധാന തിരുകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന തീര്‍ത്ഥകേന്ദ്രത്തിലെ സ്വയംവരബലിപീഠം പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍. 1937 ഒക്ടോബര്‍ 28 നാണ് പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ ബലിപീഠം സ്വയംവര ബലിപീഠമായി വത്തിക്കാനില്‍മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. ഇതുവഴി ബലിപീഠത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന വൈദികരും ദിവ്യബലിയില്‍ പങ്കെടുക്കുന്ന വിശ്വാസികളും കൃപാവരങ്ങളുടെ നിറവും പൂര്‍ണ്ണ ദണ്ഡവിമോചനവും പ്രാപിക്കുമെന്നാണ് വിശ്വാസം. ഈ വിശ്വാസ ദീപ്തിയില്‍ 75 വര്‍ഷം പിന്നിട്ട സ്വയംവര ബലിപീഠത്തില്‍ അനുഷ്ഠിക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് തീര്‍ത്ഥകേന്ദ്രത്തില്‍ എത്തുക. 28 ന് തിരുനാള്‍ തലേന്ന് വൈകീട്ട് 5.30 ന് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയര്‍പ്പണം. ഫാ.ആന്റണി അമ്മൂത്തന്‍, ഫാ. സിന്‍േറാ പൊറത്തൂര്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. രാത്രി 7.30 ന് കൂട്തുറക്കല്‍ ശുശ്രൂഷയും പള്ളി കമ്മിറ്റിയുടെ വെടിക്കെട്ടും നടക്കും. 29 ന് തിരുനാള്‍ ദിവസം രാവിലെ 10 ന് ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി സ്വയംവര ബലീപീഠത്തില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. ഫാ. ബാബു പാണാട്ടുപറമ്പില്‍ സന്ദേശം നല്‍കും. ഫാ. റോയ് മൂത്തേടത്ത് സഹകാര്‍മ്മികനാകും.

0 Comments