പാവറട്ടി തിരുനാള്‍ രൂപക്കൂടലങ്കാരം ലോറന്‍സിന് ഒരു നിയോഗവും ഉപകാരസ്മരണയും

സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വി. യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് രൂപക്കൂടൊരുക്കല്‍ കുന്നത്തങ്ങാടി സ്വദേശി ചാഴൂര്‍ എട്ടുപറമ്പില്‍ പൗലോസിന്റെ മകന്‍ ലോറന്‍സിന് ഒരു വിശ്വാസ നിയോഗമാണ്. പിതാവില്‍നിന്ന് അലങ്കാരപ്പണികള്‍ കണ്ടുപഠിച്ച ലോറന്‍സ് 35 വര്‍ഷം പിതാവിന്റെ സഹായിയായിരുന്നു. പിതാവിന്റെ മരണശേഷം അഞ്ചുവര്‍ഷമായി പണികള്‍ ഇയാള്‍ ഒറ്റയ്ക്കാണ് നടത്തിവരുന്നത്.

തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിക്കുന്ന രൂപക്കൂടിന്റെ അലങ്കാരങ്ങള്‍ ലോറന്‍സിന് ഒരു ജോലി എന്നതിലുപരി വ്രതശുദ്ധിയോടെയുള്ള കര്‍മവും നിയോഗവുമാണ്. വര്‍ണക്കടലാസുകള്‍ വെട്ടി ഒട്ടിച്ചാണ് രൂപക്കൂട് മനോഹരമാക്കുന്നത്.

വിവാഹം കഴിഞ്ഞ് 13 വര്‍ഷമായിട്ടും മക്കളില്ലാതിരുന്ന തനിക്ക് നാല് മാസം മുമ്പ് മകന്‍ ജനിച്ചത് യൗസേപ്പിതാവിന്റെ അനുഗ്രഹം വഴിയാണെന്ന് ലോറന്‍സ് ഉറച്ച് വിശ്വസിക്കുന്നു. വിശുദ്ധന്‍ വഴി ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി പറയാന്‍ കൂടിയാണ് ഇത്തവണ രൂപക്കൂട് അലങ്കാരത്തിന് എത്തിയതെന്നും ഇയാള്‍ പറയുന്നു. പല ദേവാലയങ്ങളിലും നവീനരീതിയിലുള്ള കനംകുറഞ്ഞ രൂപക്കൂടുകള്‍ സ്ഥാനം പിടിച്ചെങ്കിലും പാരമ്പര്യമുള്ള പഴയ ദേവാലയങ്ങളില്‍ ഇപ്പോഴും മരംകൊണ്ടുള്ള കനംകൂടിയ രൂപക്കൂടുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ശനിയാഴ്ച നടക്കുന്ന ഭക്തിനിര്‍ഭരമായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം വിശുദ്ധ യൗസേപ്പിതാവിന്റെയും കന്യകാമറിയത്തിന്റെയും വിശുദ്ധ പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ ഭക്തര്‍ക്ക് വണങ്ങുന്നതിനായി ഈ രൂപക്കൂട്ടിലാണ് വയ്ക്കുക. തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെയുള്ള തിരുനാള്‍ ഗാനപൂജയെത്തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ച രൂപക്കൂടുകള്‍ വഹിച്ചുകൊണ്ടാണ് ഭക്തിനിര്‍ഭരവും ആകര്‍ഷകവുമായ തിരുനാള്‍ പ്രദക്ഷിണം നടക്കുക.

0 Comments