ഊട്ടുതിരുനാളിന് കൊടികയറി

പ്രസിദ്ധ തീര്‍ത്ഥകേന്ദ്രമായ പാവറട്ടി സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ ഊട്ടുതിരുനാളിന് കൊടികയറി. പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ദിവ്യബലിക്കുശേഷം സാഗര്‍ രൂപത ബിഷപ്പ് മാര്‍ ആന്റണി ചിറയത്താണ് കൊടിയേറ്റം നിര്‍വഹിച്ചത്. വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രം മുദ്രണം ചെയ്ത ശുഭ്രപതാക വര്‍ണബലൂണുകളുടെ അകമ്പടിയോടെ വാനിലേക്ക് ഉയര്‍ന്നപ്പോള്‍ 135-ാം തിരുനാളിന്റെ വരവറിയിച്ചുകൊണ്ട് കതിന മുഴങ്ങി. കപ്പേളയില്‍ നടന്ന വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന പ്രദക്ഷിണം തീര്‍ത്ഥകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നതോടെ ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പു വന്ദനം എന്നിവ നടന്നു. വര്‍ണക്കുടകള്‍ വിരിയിച്ച വെടിക്കെട്ട് കൊടിയേറ്റച്ചടങ്ങിന് ചാരുതയേകി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍, ഫാ. ജോണ്‍ മുളയ്ക്കല്‍ എന്നിവര്‍ കൊടികയറ്റ കര്‍മങ്ങള്‍ക്ക് സഹകാര്‍മികരായിരുന്നു. നവനാള്‍ ആചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മാതാപിതാക്കളുടെ ദിനമായി ആചരിച്ചു. വൈകീട്ട് 5നുള്ള ദിവ്യബലിക്കും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും ഫാ. ജോഷി കണ്ണുക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 13, 14, 15 തീയതികളിലാണ് വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാള്‍ ആഘോഷിക്കുന്നത്.

0 Comments