വത്തിക്കാന് മറ്റൊരു കേരളമായതിന്റെ ഓര്മകള് ഇന്നും സജീവം

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണത്തില് ഒരു വര്ഷം മുന്പ് അല്ഫോന്സാമ്മയെ ബനഡിക്ട് പതിനാറാമന് മാര്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ഓര്മകള് റോമിലെ ഇന്ത്യന് സമൂഹത്തിന്റെ മനസില് ഇപ്പോഴും സജീവമാണ്. കഴിഞ്ഞ വര്ഷം ഇതേ ദിവസങ്ങളില് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് മലയാളികള് വത്തിക്കാനിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വത്തിക്കാന് മറ്റൊരു കേരളമായി മാറിയ ദിവസങ്ങളായിരുന്നു അത്.

ഭാരത സഭയില് നിന്നുള്ള നിരവധി ബിഷപ്പുമാരും വൈദികരും സന്യാസിനികളും അത്മായരും നാമകരണത്തിനു വളരെ മുന്പുതന്നെ റോമില് എത്തിയിരുന്നു. ഭാരതത്തിന്റെ ദേശീയ പതാകയും അല്ഫോന്സാമ്മയുടെ ചിത്രങ്ങളുംകൊണ്ട് വിശുദ്ധ നഗരം പുളകം കൊണ്ട ദിനങ്ങളായിരുന്നു അത്. പതിനായിരത്തിലേറെ മലയാളികളാണ് ഭാരതത്തിന്റെ ആദ്യവിശുദ്ധയെ പ്രഖ്യാപിക്കുന്ന ചടങ്ങില് സാക്ഷികളായത്.

2008 ഒക്ടോബര് 12 ഞായറാഴ്ച നേരം പുലരുന്നതിനു മുന്പുതന്നെ സെന്റ് പീറ്റേഴ്സ് സ്ക്വയര് തീര്ഥാടകരെക്കാണ്ടു നിറഞ്ഞു കവിഞ്ഞിരുന്നു. ""വീവാ ഇല് പാപ്പ'' വിളികളോടെയാണ് ബനഡിക്ട് പതിനാറാമന് മാര്പ്പാപ്പയെ മലയാളി സമൂഹം ആവേശപൂര്വമാണ് വരവേറ്റത്.

നാടന് മലയാളം പറഞ്ഞ് റോമിന്റെ വഴിത്താരകളിലൂടെ നടന്നുപോയവരെക്കണ്ട് ഇറ്റാലിയന് ജനത അദ്ഭുതംകൂറിയ ദിനങ്ങള് ഇന്നലെക്കഴിഞ്ഞതു പോലെയാണ്. വത്തിക്കാന് മ്യൂസിയത്തിലും സെന്റ് പീറ്റേഴ്സ് ബസലിക്കയിലും മറ്റ് ദേവാലയങ്ങളിലും ഹോട്ടലുകളിമൊക്കെ നിറയെ മലയാളികള്. രണ്ടായിരത്തോളം മലയാളി സന്യാസിനിമാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് റോമിലെത്തിയത്.

റോമില് മലയാളി വീടുകളിലും സന്യാസ ആശ്രമങ്ങളിലും നിറയെ മലയാളി അതിഥികളായിരുന്നു. വിവിധ ലോകരാഷ്ട്രങ്ങളില് നിന്നെത്തിയ നൂറുകണക്കിന് മാധ്യമപ്രവര്ത്തകര് അല്ഫോന്സാമ്മയെക്കുറിച്ചുള്ള വാര്ത്തകള് തയാറാക്കുന്ന തിരക്കിലായിരുന്നു.

നാമകരണ നടപടികള്ക്കിടയില് ഉയര്ന്നുകേട്ട മലയാളത്തിലുള്ള അല്ഫോന്സാ സ്തുതിഗീതങ്ങള് ഇന്നും ആരും മറന്നിട്ടില്ല. നാമകരണത്തിന് തലേന്ന് സെന്റ് സ്യാജോ ആന്ഡ് കാര്ലോ ആയ് കത്തനാരി കത്തീഡ്രലില് നടന്ന ജാഗരണ പ്രാര്ഥനയില് അയ്യായിരത്തിലേറെ മലയാളികള് പങ്കെടുത്തു.

ഒക്ടോബര് 13ന് സെന്റ് ജോണ് ലാറ്ററന് ദേവാലയത്തില് നടന്ന കൃതജ്ഞതാബലിയിലും മലയാളികളുടെ വന്സാന്നിധ്യമുണ്ടായി. വത്തിക്കാന്റെ ചരിത്രത്തില് ഇത്രത്തോളം ഭാരതീയര്, പ്രത്യേകിച്ചും കേരളീയര് ഒന്നു ചേര്ന്ന മറ്റൊരു ധന്യവേളയുണ്ടായിട്ടില്ല.

0 Comments