ഒന്പതാം ക്ലാസിലെ കുട്ടികള്‍ക്ക് 'വാണിഭ"സംസ്കാരം ആസ്വാദന വിഷയം!

ഒന്പതാം ക്ലാസിലെ കുട്ടികളോട് "വാണിഭ"സംസ്കാരത്തെക്കുറിച്ച് ആസ്വാദനമെഴുതാന്‍ ചോദ്യക്കടലാസില്‍ നിര്‍ദേശം. സര്‍ക്കാര്‍ നടത്തുന്ന അര്‍ധവാര്‍ഷിക മൂല്യനിര്‍ണയ പരീക്ഷയുടെ മലയാളത്തിന്‍റെ ഒന്നാം പേപ്പറിലാണ് ഈ ചോദ്യമുള്ളത്. നളിനി ജമീലയുടെ കഥ പാഠപുസ്തകമാക്കണമെന്ന് നിര്‍ദേശിച്ചവര്‍ ഉറങ്ങിയിട്ടില്ല.

40 മാര്‍ക്കിനുള്ള പരീക്ഷയിലെ ഏറ്റവും അധികം മാര്‍ക്കുള്ള ചോദ്യവും വാണിഭത്തെക്കുറിച്ചുള്ളതാണ്. ഒന്പത് ചോദ്യങ്ങള്‍ക്കാണ് 40 മാര്‍ക്ക്. ഈ ആസ്വാദനത്തിന് എട്ടു മാര്‍ക്കുണ്ട്. അതായത് ചോദ്യകര്‍ത്താക്കള്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ഇതിനാണെന്ന് വ്യക്തം.

പവിത്രന്‍ തീക്കുനി എഴുതിയ കവിതയാണ് ആസ്വാദനം തയാറാക്കുന്നതിനായി ചോദ്യക്കടലാസില്‍ ഇടം പിടിച്ചത്. കവിത ഇങ്ങനെയാണ്.""പത്മിനി പപ്പയുടെ വീട്ടിലേക്ക്. ആലീസ് അമ്മയുടെ വീട്ടിലേക്ക്. ഹസീന തയ്യല്‍ക്കടയിലേക്കും. റീജയും സൂസന്നയും കൂട്ടുകാരിയെ കല്യാണത്തിനു വിളിക്കാന്‍. പക്ഷേ, പോയവരാരും തിരിച്ചു വന്നില്ല. രമണി, സുലേഖ, ബിന്ദു. തിരിച്ചുവരാത്തവരുടെ വീടുകള്‍ ഗ്രാമത്തില്‍ പെരുകി. അന്വേഷണങ്ങളുടെയും അലമുറകളുടെയും പ്രളയത്തില്‍ ഗ്രാമം മുങ്ങി.

തിരോധാനത്തിന്‍റെ ഉത്ക്കണ്ഠകള്‍ ചര്‍ച്ച ചെയ്യാനും അന്വേഷണം വിപുലപ്പെടുത്തുവാനും വേണ്ടി പഞ്ചായത്ത് പ്രസിഡന്‍റ് മേരിടീച്ചറുടെ വീട്ടില്‍ യോഗം ചേര്‍ന്നു. ഇന്നു രാവിലെ, യോഗതീരുമാനങ്ങള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ അറിയിക്കാനാണ്, കവലയില്‍ നിന്നു മേരിടിച്ചര്‍ ബസ് കയറിയത്. പക്ഷേ ഇതുവരെയും മേരി ടീച്ചറും....''. വാണിഭം, പവിത്രന്‍ തീക്കുനി എന്ന് അടിക്കുറിപ്പും.

ചോദ്യക്കടലാസില്‍ അക്ഷരത്തെറ്റുണ്െടന്നത് മറ്റൊരു കാര്യം. കൂട്ടുകാരി എന്നത് "കൂട്ടികാരി' എന്നും ഓഫീസിലറിയിക്കാനാണ് എന്നതിന് "ഓഫീസിലറയിക്കാനാണ്' എന്നും ആണ് അച്ചടിച്ചിരിക്കുന്നത്.

ഒന്പതാം ക്ലാസിലെ കുട്ടികളോട് വാണിഭസംസ്കാരത്തെക്കുറിച്ച് ആസ്വാദനം എഴുതാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്‍റെ യുക്തി സുമനസുകള്‍ക്കു മനസിലാകുന്നില്ല. പല വിദ്യാലയങ്ങളിലും ഇന്നലെ രാവിലെ ചോദ്യക്കടലാസ് കണ്ട ഉടന്‍ അധ്യാ പകര്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. പല സ്ഥാപനങ്ങളിലും പ്ര ശ്നം മേലധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.

ആശയം, സമകാലീനപ്രസക്തി, ആവിഷ്കരണരീതി എ ന്നിവ ഉള്‍പ്പെടുത്തി ആസ്വാദനം തയാറാക്കണമെന്നായിരുന്നു നിര്‍ദേശം. വാണിഭത്തെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്താനാണോ ഈ ചോദ്യം ലക്ഷ്യംവയ്ക്കുന്നതെന്നു അ ധ്യാപകര്‍ തന്നെ ചോദിക്കുന്നു. കുഞ്ഞുമനസുകളിലേക്കു വിഷം കുത്തിവയ്ക്കുന്നതിന്‍റെ പുത്തന്‍ സാക്ഷ്യമായി ഈ ചോദ്യക്കടലാസ്.

ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ പ്രാധാന്യവും കുട്ടികളില്‍ കുത്തിവയ്ക്കാന്‍ ഈ ആസ്വാദനച്ചോദ്യത്തിനാവുന്നു. പഞ്ചായത്തു പ്രസിഡന്‍റ് ജില്ലാ കമ്മിറ്റി ഓഫീസിലറിയിക്കാനാണ് പോയത്, പോലീസിലല്ല. ടീച്ചറെയും ഇതുവരെ കാണാനില്ല. പാര്‍ട്ടി ഓഫീസില്‍ ടീച്ചര്‍ കുടുങ്ങി എന്നു വല്ല വിരുതനും എഴുതുമോ ആവോ ചില കുട്ടികള്‍ വാണിഭത്തെക്കുറിച്ച് അധ്യാപകരോട് സംശയം ചോദിച്ചതായും വാര്‍ത്തയുണ്ട്. എന്താണ് പറഞ്ഞുകൊടുക്കുക എന്ന ആശങ്കയിലായി അധ്യാ പകര്‍. കുഞ്ഞുമനസില്‍ പ്രത്യാശയും നന്‍മയും പടര്‍ത്തുന്ന എത്രയോ കവിതകള്‍ മലയാളത്തില്‍ ഉണ്ടായിരിക്കെ എന്തിന് ഈ കവിത തന്നെ ഒന്പതാം ക്ലാസുകാരന്‍റെ ആസ്വാദനത്തിന് ചോദ്യമാക്കി എന്നത് സുമനസുകളിലെല്ലാം നൊന്പരമായി.

0 Comments