മെത്രാന്മാരുടെ സിനഡ് കുടുംബജീവിതം പഠനവിഷയമാക്കും



കുടുംബ ജീവിതത്തെ കേന്ദ്രീകരിച്ചു സമ്മേളിക്കുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡ് സഭയുടെ നവമായ സാമൂഹ്യ പ്രതിബദ്ധതയാണെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

പ്രാദേശിക സഭകളുടെ പ്രതിനിധികളായ മെത്രാന്മാരുടെ കൂട്ടായ്മയില്‍ കുടുംബ ജീവിതം, വിവാഹം എന്നീ വിഷയങ്ങളെക്കുറിച്ച് ആഴമായി പഠിച്ചും പ്രാര്‍ത്ഥിച്ചും കാലികമായ മാറ്റങ്ങള്‍ വരുത്തി സഭയെ നവീകരിച്ചു മുന്നോട്ടു നയിക്കുകയാണ് 2014 ഒക്ടോബര്‍ 5-മുതല്‍ 19-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡിന്‍റെ ലക്ഷൃമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി. സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളെ അജപാലന മാര്‍ഗ്ഗങ്ങളിലൂടെ കാലോചിതമായി നവീകരിക്കുന്നത് സാമൂഹ്യനവീകരണം തന്നെയാണെന്നും, അതുകൊണ്ടാണ് ‘സുവിശേഷവത്ക്കരണ പാതയില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയം സിനഡ് പഠനവിഷയമാക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.

പോള്‍ ആറാമന്‍ പാപ്പായാണ് മെത്രന്മാരുടെ സിനഡ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം 1965-ല്‍ രൂപീകരിച്ചതും ആദ്യമായി വിളിച്ചുകൂട്ടിയതും. രണ്ടു വര്‍ഷത്തില്‍ സമ്മേളിക്കുന്ന മെത്രാന്മാരുടെ ആഗോള കൂട്ടായ്മയ്ക്ക് സാധാരണമെന്നും പ്രത്യേകമെന്നുമുള്ള രണ്ടു രൂപങ്ങളുണ്ട്. സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ കാലികമായി നവീകരിക്കുക, പ്രാദേശിക സഭയുടെ കൂട്ടായ്മയിലൂടെ സഭയെ ബലപ്പെടുത്തുക, സഭാഘടനയും സഭയുടെ ആന്തരികവും ദൈവശാസ്ത്രപരവുമായ വീക്ഷണം നവീകരിക്കുക എന്നിവ സിനഡുസമ്മേളനത്തിന്‍റെ ലക്ഷൃമാണ്. പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്നത് മെത്രാന്മാരുടെ മൂന്നാമത്തെ പ്രത്യേക സിനഡുസമ്മേളനമാണ്.
1969-ല്‍ പോള്‍ ആറാമന്‍ പാപ്പ വിളിച്ചുകൂട്ടിയ പരിശുദ്ധ സിംഹാസനവും ദേശീയ മെത്രാന്‍ സമിതികളും എന്ന വിഷയത്തെക്കുറിച്ചുള്ള സിനഡായിരുന്നു പ്രത്യേക സിനഡിന്‍റെ പ്രഥമ സമ്മേളനം.
1985- ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിളിച്ചു കൂട്ടിയ പ്രത്യേക സിനഡ് രണ്ടാമത്തേതും. പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന സിനഡ് സമ്മേളനം പ്രത്യേകമാണെന്നുള്ളതുതന്നെ ‘കുടുംബം’ എന്ന വിഷയത്തിന്‍റെ അടിയന്തിര സ്വഭാവവും പ്രാധാന്യവും പ്രസക്തിയും പ്രകടമാക്കുന്നവെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc



Text from pagehttp://ml.radiovaticana.va/news/2013/10/09/%E0%B4%AE%E0%B5%86%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%A1%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82/in4-735879
of the Vatican Radio website 

0 Comments